ഇന്ദിരാ ഗാന്ധി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദിര ഗാന്ധി |
|
ഇന്ത്യയുടെ നാലാമത് പ്രധാനമന്ത്രി
|
|
In office 15 ജനുവരി 1980 – 31 ഒക്ടോബര്‍ 1984 |
|
പ്രസിഡന്റ് | നീലം സഞ്ജീവ റെഡ്ഡി ഗ്യാനി സെയില്‍ സിങ് |
---|---|
മുന്‍ഗാമി | ചരണ്‍ സിങ് |
പിന്‍ഗാമി | രാജീവ് ഗാന്ധി |
In office 19 ജനുവരി 1966 – 24 മാര്‍ച്ച് 1977 |
|
President | എസ്. രാധാകൃഷ്ണന്‍, സക്കീര്‍ ഹുസൈന്‍, വി.വി. ഗിരി, മുഹമ്മദ് ഹിദായത്തുള്ള, വി.വി. ഗിരി, ഫക്രുദ്ദീന്‍ അലി അഹമ്മദ് |
Preceded by | ഗുല്‍സാരിലാല്‍ നന്ദ |
Succeeded by | മൊറാര്‍ജി ദേശായി |
ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
|
|
In office 9 മാര്‍ച്ച് 1984 – 31 ഒക്ടോബര്‍ 1984 |
|
Preceded by | പി.വി. നരസിംഹറാവു |
Succeeded by | രാജീവ് ഗാന്ധി |
In office 21 ആഗസ്ത് 1967 – 14 മാര്‍ച്ച് 1969 |
|
Preceded by | Mahommedali Currim Chagla |
Succeeded by | ദിനേശ് സിങ് |
ഇന്ത്യയുടെ ധനകാര്യ മന്ത്രി
|
|
In office 26 ജൂണ്‍ 1970 – 29 ഏപ്രില്‍ 1971 |
|
Preceded by | മൊറാര്‍ജി ദേശായി |
Succeeded by | വൈ. ചവാന്‍ |
|
|
Born | 19 നവംബര്‍ 1917 അലഹബാദ്, United Provinces, British India |
Died | ഒക്ടോബര്‍ 31 1984 (aged 66) ന്യൂഡെല്‍ഹി, ഇന്ത്യ |
Political party | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് |
Spouse | ഫിറോസ് ഗാന്ധി |
Children | രാജീവ് ഗാന്ധി , സഞ്ജയ് ഗാന്ധി |
Religion | ഹിന്ദു |
ഇന്ദിരാ ഗാന്ധി (നവംബര്‍ 19, 1917 - ഒക്ടോബര്‍ 31, 1984) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. ലോകചരിത്രം കണ്ട ഏറ്റവും മികച്ച വനിതാ ഭരണാധികാരികളിലൊരാളായിരുന്നു ഇവര്‍. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളാണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിത രേഖ
[തിരുത്തുക] ബാല്യവും യൌവ്വനവും
ഇന്ത്യയിലെ സ്വാതന്ത്ര്യ സമര രംഗം ശക്തിപ്രാപിച്ച നാളുകളിലായിരുന്നു ഇന്ദിരയുടെ ജനനം. സ്വാതന്ത്ര്യ സമരരംഗത്ത് മുന്‍പന്തിയിലായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെയും കമലാനെഹ്‌റുവിന്റെയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിര ജനിച്ചത്. സ്വാതന്ത്ര്യ സമരവുമായി ഇഴുകിച്ചേര്‍ന്ന കുടുംബമായിരുന്നതിനാല്‍ അച്ഛന്‍ ജവഹറിന്റെയോ മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവിന്റെയോ സാമീപ്യം ബാല്യകാലത്ത് ഇന്ദിര അനുഭവിച്ചിട്ടില്ല. ഒട്ടേറെ രോഗങ്ങള്‍ അലട്ടിയിരുന്ന അമ്മ കമലയോടൊപ്പം തികച്ചും ഏകാന്തവാസമായിരുന്നു അവളുടേത് എന്നുപറയാം. എന്നാല്‍ കുടുംബ പാരമ്പര്യം പിന്തുടര്‍ന്ന ഇന്ദിരയും സ്വാതന്ത്ര്യ സമര രംഗത്തെത്തി.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാലവിഭാഗമായി 'വാനരസേന' രൂപീകരിച്ചുകൊണ്ടാണ് ഇന്ദിര പൊതുരംഗത്തേക്കു വന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ചെറുസഹായങ്ങള്‍ ചെയ്യുകയായിരുന്നു സേനയുടെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കണ്ണുവെട്ടിച്ച് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള രഹസ്യ സന്ദേശങ്ങളെത്തിച്ചിരുന്നതും ഈ സേനയായിരുന്നു.
1930കളുടെ തുടക്കത്തില്‍ കമാലാ നെഹ്‌റുവിന്റെ രോഗാവസ്ഥ ഗുരുതരമായി. രക്ഷിക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും 1936-ല്‍ അവര്‍ മരണത്തിനു കീഴടങ്ങി. അമ്മയുടെ മരണം ഇന്ദിരയെ ഒന്നുകൂടി തനിച്ചാക്കി. അവരുടെ സ്വഭാവരൂപീകരണത്തില്‍പ്പോലും ഈ കാലയളവിലെ അരക്ഷിതാവസ്ഥ വലിയ പങ്കുവഹിച്ചു.
ശാന്തിനികേതന്‍, ഓക്സ്‌ഫഡ് തുടങ്ങിയ മുന്തിയ സ്ഥാപനങ്ങളിലായിരുന്നു വിദ്യാഭ്യാസമെങ്കിലും ഇന്ദിര പഠനത്തില്‍ പിറകിലായിരുന്നു. അതുകൊണ്ടുതന്നെ ഒരു ബിരുദം സ്വപ്നമായി അവശേഷിച്ചു. യൂറോപ്പിലെ പഠന നാളുകളിലാണ് ഇന്ദിര ഫിറോസ് ഗാന്ധിയെന്ന പാഴ്‌സി യുവാവിനെ കണ്ടുമുട്ടുന്നത്. യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഫിറോസിനെ 1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിനു തൊട്ടുമുന്‍പായി ഇന്ദിര വിവാഹം ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത ഫിറോസും ഇന്ദിരയും താമസിയാതെ തടവിലായി. 1944-ല്‍ രാജീവ് ഗാന്ധിക്കും 1946-ല്‍ സഞ്ജയ് ഗാന്ധിക്കും ജന്മംനല്‍കി.
[തിരുത്തുക] ദാമ്പത്യത്തില്‍ വിള്ളലുകള്‍
സ്വാതന്ത്ര്യ ശേഷം ഫിറോസും ഇന്ദിരയും അലഹബാദില്‍ത്തന്നെ വാസമുറപ്പിച്ചു. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ഇരുവരും തികഞ്ഞ യോജിപ്പിലായിരുന്നെങ്കിലും നെഹ്‌റുവിനെ സഹായിക്കുവാന്‍ ഇന്ദിര ഡല്‍ഹിയിലേക്കു പോയതോടെ അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീണു. ഡല്‍ഹിയിലെത്തിയ ഇന്ദിര അച്ഛന്റെ വലംകയ്യായി പ്രവര്‍ത്തിച്ചു. മക്കളായ രാജീവും സഞ്ജയും ഇന്ദിരയോടൊപ്പം തങ്ങി. 1952-ല്‍ ഇന്ത്യയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് ഫിറോസ് ഗാന്ധി മത്സരിച്ചു. തന്റെ സ്ഥാനാര്‍ഥിത്തെപ്പറ്റി ഫിറോസ് നെഹ്‌റുവിനോടോ ഇന്ദിരയോടോ സംസാരിച്ചിരുന്നില്ല. പാര്‍ലമെന്‍റിലേക്കു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിറോസ് ഡല്‍ഹിയിലെത്തി ഒറ്റയ്ക്കു ജീവിച്ചു. അഴിമതിക്കെതിരേയുള്ള നിലപാടുകളിലൂടെ ഫിറോസ് ഇതിനകം ശ്രദ്ധനേടിയിരുന്നു. ജീവന്‍രക്ഷാ മേഖലയിലുള്ള അഴിമതി അദ്ദേഹം തുറന്നു കാട്ടിയതിനെത്തുടര്‍ന്ന് നെഹ്‌റുവിന്റെ അടുത്ത ആളായിരുന്ന ധനകാര്യ മന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നു. ഇന്ദിര-ഫിറോസ് ദാമ്പത്യം ഏതാണ്ട് അവസാനിച്ച മട്ടിലായി. എന്നാല്‍, 1957ലെ പൊതുതിരഞ്ഞെടുപ്പു വിജയശേഷം ഫിറോസ് ഹൃദ്രോഗബാധിതനായതോട മക്കള്‍ക്കൊപ്പം ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ അവര്‍ കാശ്മീരിലെത്തി. എന്നാല്‍ അധികം താമസിയാതെ 1960 സെപ്റ്റംബര്‍ 8ന് ഫിറോസ് മരണത്തിനുകീഴടങ്ങി. മരണ സമയത്ത് ഇന്ദിര നെഹ്‌റുവിനൊപ്പം വിദേശ പര്യടനത്തിലായിരുന്നു.
[തിരുത്തുക] അധികാര രാഷ്ട്രീയത്തിലേക്ക്
1959-60-ല്‍ നെഹ്‌റുവിന്റെ പരോക്ഷ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദിരയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് പലരും ധരിച്ചു. എന്നാല്‍ ബന്ധുത്വരാഷ്ട്രീയത്തിന് എതിരായിരുന്ന നെഹ്‌റു ഇന്ദിരയെ തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ നെഹ്‌റുവിന്റെ ഏറ്റവുമടുത്ത സഹായിയായി നിന്ന് ഭരണത്തിന്റെ സര്‍വമേഖലകളും ഇന്ദിര ഹൃദ്യസ്ഥമാക്കി.
1964-ല്‍ നെഹ്‌റു അന്തരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയായ ലാല്‍ ബഹാദൂ൪ ശാസ്ത്രി ഇന്ദിരയെ വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രിയായി നിയമിച്ചു. ഭരണരംഗത്ത് ഇന്ദിര തികഞ്ഞപാടവം പ്രകടിപ്പിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദിവിരുദ്ധ കലാപം ശക്തിപ്രാപിച്ചപ്പോള്‍ അനുരഞ്ജന ദൌത്യവുമായി ഇന്ദിരയെത്തി. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രധാനമന്ത്രിയേക്കാള്‍ കാര്യപ്രാപ്തി ഇന്ദിര പ്രകടിപ്പിച്ചിരുന്നു. ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധപിടിച്ചു പറ്റുന്ന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് ഇന്ദിരയ്ക്കു കൃത്യമായി അറിയാമായിരുന്നു.
1965-ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ദിര ശ്രീനഗറില്‍ അവധിക്കാലം ചെലവഴിക്കുകയായിരുന്നു. സുരക്ഷാ സേനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചും അവര്‍ അവിടെത്തന്നെ തങ്ങി. ഈ സംഭവത്തെത്തുടര്‍ന്ന് ഇന്ദിരയൊഴികെ മറ്റുള്ള മന്ത്രിസഭാംഗങ്ങളെല്ലാം പെണ്ണാണെന്ന് തമാശരൂപേണ പറയപ്പെട്ടിരുന്നു. ഇത്തരം ചെറുസംഭവങ്ങളിലൂടെ താന്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തയാണെന്ന സന്ദേശം നല്‍കുകയായിരുന്നു അവര്‍. ഇന്ത്യാ-പാക് സമാധാന ശ്രമങ്ങള്‍ക്കിടയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സോവ്യറ്റ് യൂണിയനിലെ താഷ്ക്കന്‍റില്‍ വച്ച് മരണമടഞ്ഞു. ഇന്ദിരയെ പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യത്തിന് അതോടെ ശക്തിയേറി.
കോണ്‍ഗ്രസിനുള്ളിലെ ഇടതു-വലതു ചേരികളുടെ സമവായ സ്ഥാനാര്‍ഥി എന്ന നിലയിലാണ് ശാസ്ത്രി പ്രധാനമന്ത്രിയായത്. അദ്ദേഹത്തിന്റെ മരണത്തോടെ ഈ ചേരിതിരിവ് രൂക്ഷമായിരുന്നു. നെഹ്‌റുവിന്റെ ഇടതുപക്ഷാനുകൂല നിലപാടുകളെ പിന്തുണച്ചിരുന്ന ഒരു വലിയ വിഭാഗമാണ് ഇന്ദിരയെ പിന്തുണച്ചത്. അങ്ങനെ മൊറാര്‍ജി ദേശായിയെന്ന യാഥാസ്ഥിതികനെ ഒതുക്കി കോണ്‍ഗ്രസ് നേതൃത്വം ഇന്ദിരയെ ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.
[തിരുത്തുക] പ്രധാനമന്ത്രിപദത്തില്‍
പാര്‍ട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാന്‍ നെഹ്‌റുകുടുംബത്തെ ശരണം പ്രാപിക്കുകയെന്ന കോണ്‍ഗ്രസ് നേതാക്കന്മാരുടെ കീഴ്‌വഴക്കമാണ് ഇന്ദിരയെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ഇന്ദിര മികച്ച പ്രധാനമന്ത്രിയാകുമെന്ന വിശ്വാസമില്ലായിരുന്നു. എന്നാല്‍ അധികാരത്തിലെത്തിയ ശേഷം മറ്റുള്ളവരെ അമ്പരിപ്പിച്ച ഒട്ടേറെ നടപടികള്‍ അവര്‍ സ്വീകരിച്ചു. ദേശവ്യാപകമായ ദാരിദ്ര്യവും ഭക്ഷ്യക്ഷാമവുമായിരുന്നു ഭരണത്തില്‍ ഇന്ദിരയെക്കാത്തിരുന്ന ആദ്യ വെല്ലുവിളി. അമേരിക്കയില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ ഇറക്കുമതി ചെയ്യാനും സാമ്പത്തിക സഹായം നേടുവാനും ലിന്‍ഡന്‍ ബി ജോണ്‍സണുമായി ഇന്ദിര ധാരണയിലെത്തി. എന്നാല്‍ ഈ ധാരണ പ്രാവര്‍ത്തികമാകും മുന്‍പേ പൊളിഞ്ഞു. വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാന്‍ ഇന്ദിര തയാറാകാതിരുന്നതാണ് പ്രശ്നമായത്. അനേക കോടിജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന പഴി ഇന്ദിരയ്ക്കു കേള്‍ക്കേണ്ടിവന്നു. ഇതേത്തുടര്‍ന്ന് അധികാരത്തിന്റെ കാര്യത്തിലും അവര്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശത്തിനു വഴങ്ങി മൊറാര്‍ജി ദേശായിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി. എന്നാല്‍ സുപ്രധാനമായ ആഭ്യന്തര വകുപ്പ് മൊറാര്‍ജിക്കു നല്‍കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു.
[തിരുത്തുക] ബാങ്കുകളുടെ ദേശസാല്‍ക്കരണം
നെഹ്‌റുവിന്റെ സാമ്പത്തിക വീക്ഷണങ്ങളാണ് ഇന്ദിരയും പിന്തുടര്‍ന്നത്. അതുകൊണ്ടുതന്നെ അവരുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് സോഷ്യലിസ്റ്റ് ചായ്‌വുണ്ടായിരുന്നു. ഈ കാഴ്ച്ചപ്പാടിന്റെ ഭാഗമായാണ് അവര്‍ ബാങ്കുകളുടെ ദേശസാല്‍ക്കരണം നടപ്പിലാക്കിയത്. സ്വകാര്യ ബാങ്കുകളുടെ പിടിയിലമര്‍ന്നിരുന്ന സാധാരണ ജനങ്ങള്‍ ഈ നടപടി സ്വാഗതം ചെയ്തു. എന്നാല്‍ ധനകാര്യ മന്ത്രി മൊറാര്‍ജിയുള്‍പ്പടെയുള്ള യാഥാസ്ഥിതിക നേതാക്കള്‍ ഇക്കാര്യത്തില്‍ ഇന്ദിരയുമായി ഇടഞ്ഞു. എന്തായാലും ബാങ്കുകളുടെ ദേശസാല്‍ക്കരണം പൊതുജനങ്ങള്‍ക്ക് ഗുണകരമായി എന്നതില്‍ സംശയമൊന്നുമില്ല.
[തിരുത്തുക] പാര്‍ട്ടി പിളരുന്നു
ഇന്ദിരയുടെ പലനടപടികളും പാര്‍ട്ടി നേതൃത്വത്തിന്റെ അനിഷ്ടം വിളിച്ചുവരുത്തി. 1969-ല്‍ രാഷ്ട്രപതി സാക്കിര്‍ ഹുസൈന്റെ മരണത്തോടെ ഈ വിയോജിപ്പ് മൂര്‍ധന്യത്തിലെത്തി. കോണ്‍ഗ്രസ് നേതൃത്വം നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ ഇന്ദിര ഉപരാഷ്ട്രപതിയും ഇടതു ചിന്താഗതിക്കാരനുമായ വി വി ഗിരിയെ മത്സരിപ്പിച്ചു. ഇന്ദിരയെ അധികാരത്തില്‍ നിന്നും പുറന്തള്ളാന്‍ ഔദ്യോഗിക നേതൃത്വം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏതായാലും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ മനസാക്ഷിവോട്ട് ആഹ്വാനം ലക്ഷ്യംകണ്ടു. വി വി ഗിരി രാഷ്ട്രപതിയായി. ഇതോടെ കോണ്‍ഗ്രസ് ഔദ്യോഗികമായി പിളര്‍ന്നു. പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാന്‍ ഇന്ദിര ഗരീബി ഹഠാവോ(ദാരിദ്ര്യത്തെ ചെറുക്കുക) എന്ന പ്രസിദ്ധമായ മുദ്രാവാക്യം പുറത്തിറക്കി. ഈ മുദ്രാവാക്യവുമായി 1971ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട അവര്‍ വൻഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി.
[തിരുത്തുക] ബംഗ്ലാദേശ് വിമോചന യുദ്ധം
1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധമായിരുന്നു ഇന്ദിരയുടെ കീര്‍ത്തിയുയര്‍ത്തിയ മറ്റൊരു സംഭവം. കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ ഇന്ത്യയിലേക്ക് പറഞ്ഞുവിട്ട പാക് സൈന്യമാണ് സംഘര്‍ഷത്തിനു തുടക്കം കുറിച്ചത്. പാക്കിസ്ഥാന്റെ നടപടിയെ രാജ്യാന്തര വേദികളില്‍ ചോദ്യം ചെയ്ത ശേഷം ഇന്ത്യ ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചു. ഒരുലക്ഷത്തോളം പാക് സൈനികരെ തടവിലാക്കിയ ഇന്ത്യ ബംഗ്ലാദേശിനെ പാക്കിസ്ഥാനില്‍നിന്നും വേര്‍പെടുത്തി. ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയം പൊതുജനങ്ങള്‍ക്കിടയില്‍ അവരുടെ സ്വാധീനം അരക്കിട്ടുറപ്പിച്ചു. ഇന്ദിരയുടെ കൈകളില്‍ ഇന്ത്യ സുരക്ഷിതയാണെന്നു സാധാരണക്കാരെക്കൊണ്ടു ചിന്തിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു.
[തിരുത്തുക] ഷിംലാ കരാര്‍
യുദ്ധത്തില്‍ പരാജയപ്പെട്ട സുള്‍ഫിക്കര്‍ അലി ഭൂട്ടോയില്‍ നിന്ന് പാക്കിസ്ഥാന്റെ ഒരുലക്ഷത്തോളം ഭടന്മാരെ മോചിപ്പിക്കുന്നതിനു പകരമായി പാക് അധീന കാശ്മീര്‍ തിരിച്ചു ചോദിക്കാത്തതെന്ത് എന്നു രാജ്യമൊട്ടാകെ വിമര്‍ശനമുയര്‍ന്നു. എങ്കിലും ഇന്ദിര അത്തരം ഒരു ആവശ്യത്തില്‍നിന്നു മാറിനിന്നത് പാകിസ്ഥാനുമായുള്ള ആജീവനാന്ത ശത്രുതയും ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകളും അന്താരാഷ്ട്ര പ്രതിഷേധവും ഒഴിവാക്കി. ഇന്ദിര സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ ഷിംലയിലേക്ക് ഒരു ആഴ്ച നീണ്ട ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഏകദേശം പരാജയപ്പെടുമെന്ന് ഉറപ്പായ ഈ ചര്‍ച്ചയുടെ ഒടുവില്‍ ഇന്ദിരയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ സമാധാന ഉടമ്പടി ഒപ്പുവെച്ചു. കാശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചകളില്‍ കൂടെയേ പരിഹരിക്കാന്‍ പറ്റൂ എന്ന് ഷിംലാ കരാര്‍ നിഷ്കര്‍ഷിച്ചു.
[തിരുത്തുക] പൊക്രാനിലെ അണുബോംബ് പരീക്ഷണം
1971 ഇലെ യുദ്ധത്തിനിടെ അമേരിക്ക തങ്ങളുടെ ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് ഇന്ത്യക്കു യുദ്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ ഒരു താക്കീതായി അയച്ചിരുന്നു. എങ്കിലും യുദ്ധം അമേരിക്കയ്ക്ക് ഇടപെടാന്‍ അവസരം കിട്ടുന്നതുനു മുന്‍പ് തീര്‍ന്നു. ഇന്ത്യയെ പാശ്ചാത്യലോകത്തുനിന്ന് കൂടുതല്‍ അകറ്റാനേ അമേരിക്കയുടെ ഈ നടപടി സഹായിച്ചുള്ളൂ. ഇതിനുശേഷം ഇന്ദിര ഇന്ത്യയുടെ ദേശീയ സുരക്ഷാ പദ്ധതിക്കും അന്താരാഷ്ട്രപദ്ധതിക്കും കൂടുതല്‍ വേഗവും പ്രാധാന്യവും കൊടുത്തു. ഇതിനിടെ റഷ്യയുമായി ഉണ്ടാക്കിയ പരസ്പര സഹകരണ കരാറുകള്‍ ഇന്ത്യയെ ബംഗ്ലാദേശ് യുദ്ധത്തില്‍ വളരെ സഹായിച്ചിരുന്നു.
ആണവ ചൈനയും അമേരിക്കയുടെയും റഷ്യയുടെയും താല്പര്യങ്ങളും ഇന്ത്യയുടെ രാജ്യസുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നുകണ്ട ഇന്ദിര ഇന്ത്യയുടെ ആണവ പദ്ധതിക്ക് ത്വരണവും പ്രോത്സാഹനങ്ങളും നല്‍കി. 1974 ഇല്‍ രാജസ്ഥാനിലെ പൊക്രാനില്‍ ഇന്ത്യ വിജയകരമായ ആണവ പരീക്ഷണം നടത്തി. ‘ബുദ്ധന്‍ ചിരിക്കുന്നു’ എന്നു രഹസ്യ പേരിട്ട ഈ പരീക്ഷണം സമാധാന ലക്ഷ്യ്ങ്ങള്‍ക്കുള്ള ആണവ പരീക്ഷണം എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്.
[തിരുത്തുക] ഹരിതവിപ്ലവവും ധവള വിപ്ലവവും
1960 ഇല്‍ തുടക്കം കുറിച്ച കാര്‍ഷികമേഖലയിലെ പ്രത്യേക പരിഷ്കാരങ്ങളും ഗവേഷണങ്ങളും ഇന്ത്യയിലെ കടുത്ത ഭക്ഷ്യ ദുര്‍ലഭതയെ മാറ്റി ഇന്ത്യയെ മിച്ചധാന്യം ഉല്പാദിപ്പിക്കുന്ന ഒരു രാജ്യമാക്കി മാറ്റി. രാജ്യത്തിന്റെ ആവശ്യങ്ങള്‍ കഴിഞ്ഞുവരുന്ന അധിക ധാന്യങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തുതുടങ്ങി. ഹരിതവിപ്ലവം എന്നറിയപ്പെട്ട ഈ നീക്കങ്ങളുടെ ഭലമായി കാര്‍ഷിക വിളകളുടെ വൈവിധ്യവല്‍കരണവും ഈ കാലയളവില്‍ നടന്നു.
ഇതേ സമയം നടന്ന ധവളവിപ്ലവം രാജ്യത്തിന്റെ പാലുല്‍പാദനം ഗണ്യമായി വര്‍ദ്ധിപ്പിച്ചു. രാജ്യത്തെ കുട്ടികളിലെ പോഷകാഹാരക്കുറവ് ഒരു വലിയ അളവു വരെ കുറക്കുന്നതിന് ധവളവിപ്ലവം കൊണ്ടു സാധിച്ചു.
[തിരുത്തുക] അടിയന്തരാവസ്ഥ
ഇന്ദിരാഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പില്‍ തോറ്റ രാജ് നരയ്ന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചതിനെതിരെ ഇന്ദിരാഗാന്ധിക്കെതിരായി അലഹബാദ് ഹൈക്കോടതിയില്‍ കേസ് കൊടുത്തു. അലഹബാദ് ഹൈക്കോടതി വിധിയില്‍ ജസ്റ്റിസ് ജഗ്മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരയെ കുറ്റക്കാരിയായി വിധിക്കുകയും ലോകസഭാ സീറ്റ് റദ്ദുചെയ്യുകയും 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കുകയും ചെയ്തു. രാജ്യമൊട്ടാകെ ഇന്ദിര രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി. ജയപ്രകാശ് നാരായണിന്റെയും മൊറാര്‍ജി ദേശായിയുടെയും നേതൃത്വത്തില്‍ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു.
രാജ്യത്ത് സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളതെന്ന് കാണിച്ച് ഇന്ദിര രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദ് വഴി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 24 മണിക്കൂറുകള്‍ കൊണ്ട് ജയപ്രകാശ് നാരായണും മൊറാര്‍ജി ദേശായിയുമടക്കം രാജ്യത്തെ മിക്കവാറും എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ചു. ലാല്‍ കൃഷ്ണ അദ്വാനി, അടല്‍ ബിഹാരി വാജ്‌പേയി, പിണറായി വിജയന്‍, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയവര്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടും.
രാജ്യത്തെ പ്രധാന പൗരാവകാശങ്ങളെല്ലാം അടിയന്തരാവസ്ഥക്കാലത്ത് നിരോധിച്ചു. കുറ്റവാളികളെ അമര്‍ച്ച ചെയ്യാന്‍ പോലീസിന് വ്യാപകമായ അധികാരങ്ങള്‍ കൊടുത്ത ഇന്ദിര പത്രസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിച്ചു. ജനങ്ങള്‍ക്ക് പണിമുടക്കാനും സമരം ചെയ്യുവാനുമുള്ള അവകാശം നിഷേധിച്ചു. കസ്റ്റഡി മരണങ്ങളും വ്യക്തികളുടെ തിരോധാനങ്ങളും സാധാരണ സംഭവങ്ങളായി. ആദ്യമാദ്യം പുതിയ നിയമങ്ങള്‍ ലോകസഭയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷമുപയോഗിച്ച് പാസാക്കിയിരുന്നെങ്കിലും ഇതിനു വേഗത പോരാ എന്ന് ആരോപിച്ച് പാര്‍ലമെന്റിനെ കവച്ചുവെച്ച് ഇന്ദിര പ്രസിഡന്റിന്റെ ഒപ്പോടുകൂടി നേരിട്ട് നിയമങ്ങള്‍ പാസാക്കിത്തുടങ്ങി. ഇന്ദിരയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധി നിര്‍ബന്ധിത വന്ധ്യവല്‍ക്കരണവും ചേരികള്‍ ഒഴിപ്പിക്കലും നടപ്പിലാക്കി. ഫക്രുദീന്‍ അലി അഹമ്മദ് തന്റെ കുളിത്തൊട്ടിയില്‍ കിടന്ന് ഒരുകെട്ടു നിയമങ്ങളില്‍ ഒപ്പിടുന്ന കാര്‍ട്ടൂണ്‍ പ്രശസ്തമാണ്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര രാജ്യത്തിന്റെ വികസനത്തിനായി 20 ഇന പരിപാടികള്‍ കൊണ്ടുവന്ന് നടപ്പിലാക്കി. രാജ്യത്തിന്റെ വ്യാവസായിക പുരോഗതിയും സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ ഉല്പാദനക്ഷമതയും അടിയന്തരാവസ്ഥക്കാലത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചു.[അവലംബം ചേര്‍ക്കേണ്ടതുണ്ട്] 1971ഇലെ യുദ്ധത്തിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം കരകയറുകയും സമ്പദ് വ്യവസ്ഥ വന്‍പിച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. ട്രെയിനുകള്‍ സമയം തെറ്റാതെ ഓടിയ കാലമായിരുന്നു അത്.
അടിയന്തരാവസ്ഥയെക്കുറിച്ച് ഒ.വി. വിജയന്‍ എഴുതിയ ചെങ്ങന്നൂര്‍ വണ്ടി എന്ന കഥ പ്രശസ്തമാണ്. ധര്‍മ്മപുരാണം എന്ന ഒ.വി.വിജയന്റെ നോവലും അടിയന്തരാവസ്ഥയുടെ കഥപറയുന്നു.
19 മാസത്തിനുശേഷം 1977ഇല്‍ ഇന്ദിര അടിയന്തരാവസ്ഥ പിന്‍വലിച്ച് രാജ്യത്ത് തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. കരസേനാ മേധാവി ജനറല്‍ സാം മനേക്‍ഷാ ഇന്ദിരയെ പുറത്താക്കി പട്ടാളം വഴി അധികാരം കൈയേറിയേക്കാം എന്ന സംശയവും[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഇന്ദിരയുടെ ഉപദേശകരില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും എന്ന ഉപദേശവുമാണ് ഇന്ദിരയെ രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
[തിരുത്തുക] അധികാരത്തില്‍ നിന്ന് പുറത്താവല്‍, അറസ്റ്റ്, തിരിച്ചുവരവ്
ഇന്ദിരയുടെയും കോണ്‍ഗ്രസിന്റെയും തിരഞ്ഞെടുപ്പു പരാജയത്തിനുശേഷം മൊറാര്‍ജി ദേശായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. നീലം സഞ്ജീവറെഡ്ഡി രാഷ്ട്രപതി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാ ഇന്ദിരാഗാന്ധിക്ക് ജോലിയോ വരുമാനമോ ഭവനമോ ഇല്ലാത്ത അവസ്ഥയായി. കോണ്‍ഗ്രസ് പാര്‍ട്ടി പിളരുകയും ജഗ്ജീവന്‍ റാമിനെപ്പോലെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ജനതാ പാര്‍ട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണത്തില്‍ വളരെ ചുരുങ്ങിയെങ്കിലും കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷ കക്ഷിയായി തുടര്‍ന്നു.
ജനതാ പാര്‍ട്ടിയിലെ പടലപിണക്കങ്ങളില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാനായി അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചൌധരി ചരണ്‍സിംഗ് ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയേയും പല കുറ്റങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. ജനങ്ങളുടെ ഇടയില്‍ ഇന്ദിരയുടെ അറസ്റ്റും കയ്യാമം വെച്ച് കോടതിയിലേക്ക് കൊണ്ടുപോകുന്ന ഇന്ദിരയുടെ ചിത്രവും അബലയും നിരാലംബയുമായ ഒരു വനിതയുടെയും വേട്ടയാടുന്ന ഭരണകൂടത്തിന്റെയും ചിത്രങ്ങളാണ് ഉണ്ടാക്കിയത്. ഇത് ഇന്ദിരയുടെ രാഷ്ട്രീയ പുനര്‍ജ്ജനനത്തിന് വഴിതെളിച്ചു.
ജനതാ കൂട്ടുകക്ഷിഭരണം ഇന്ദിരയോടുള്ള എതിര്‍പ്പില്‍നിന്നും ഉടലെടുത്തതായിരുന്നു. അടിയന്തരാവസ്ഥയില്‍നിന്ന് സ്വാതന്ത്ര്യം തിരിച്ചുവന്നെങ്കിലും കക്ഷികള്‍ തമ്മിലുള്ള പടലപിണക്കങ്ങള്‍ കാരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ ജനതാ ഗവര്‍ണ്മെന്റിനുകഴിഞ്ഞില്ല. ഈ സ്ഥിതിവിശേഷം രാഷ്ട്രീയമായി മുതലെടുത്ത ഇന്ദിര വീണ്ടും ജനങ്ങളുടെ ഇടയിലേക്കിറങ്ങി. അടിയന്തരാവസ്ഥയുലെ അതിക്രമങ്ങള്‍ക്കു മാപ്പുപറഞ്ഞ ഇന്ദിര ആചാര്യ വിനോബാഭാവെ തുടങ്ങിയ രാഷ്ട്രീയ ഭീഷ്മാചാര്യന്മാരുടെ സമ്മതി നേടിയെടുത്തു. ജൂണ്‍ 1979 ഇല്‍ മൊറാര്‍ജി ദേശായി രാജിവയ്ക്കുകയും ചരണ്‍സിംഗിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലേറുകയും ചെയ്തു.
ലോകസഭയില്‍ ഭൂരിപക്ഷമില്ലാതിരുന്ന ചരണ്‍സിംഗ് മന്ത്രിസഭ ഇന്ദിരയുമായി കോണ്ഗ്രസ് പിന്തുണയ്ക്കായി ധാരണയുണ്ടാക്കി. തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയുമായി അധികാരത്തിനുവേണ്ടി ഉണ്ടാക്കിയ ഈ കൂട്ടുകെട്ട് രാജ്യമൊട്ടാകെ രാഷ്ട്രീയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. ഒരു ചെറിയ ഇടവേളക്കുശേഷം ഇന്ദിര ചരണ്‍സിംഗ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുകയും നീലം സഞ്ജീവറെഡ്ഡി മന്ത്രിസഭ പിരിച്ചുവിട്ട് 1980-ല്‍ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മന്ത്രിസഭ വന്‍പിച്ച ഭൂരിപക്ഷെത്തോടെ തിരിച്ചുവന്നു.
1983-84 ഇലെ ലെനിന്‍ സമാധാന സമ്മാനം ഇന്ദിരാഗാന്ധിക്കു ലഭിച്ചു.
[തിരുത്തുക] ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍
പഞ്ജാബിലെ ഖലിസ്ഥാന്‍ പ്രക്ഷോഭവും അതിന്റെ അടിച്ചമര്‍ത്തലുകളും ഇന്ദിരയുടെ അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ഭരണത്തിന്റെ പ്രധാന നാഴികക്കല്ലുകളായിരുന്നു. കോണ്‍ഗ്രസ് അകാലിദളിനു ബദലായി വളര്‍ത്തിക്കൊണ്ടുവന്ന ജര്‍ണൈല്‍ സിംഗ് ബിന്ദ്രന്‍വാല എന്ന യുവാവ് അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുകയും പാര്‍ട്ടിയില്‍ നിന്നു പുറത്താവുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട ബിന്ദ്രന്‍വാല തെളിവുകളുടെ അഭാവത്തില്‍ 25 ദിവസത്തിനുശേഷം വിട്ടയക്കപ്പെട്ടു. ബിന്ദ്രന്‍വാല തന്റെ പ്രവര്‍ത്തന കേന്ദ്രം മെഹ്കാ ചൌക്കില്‍ നിന്ന് സുവര്‍ണക്ഷേത്ര സമുച്ചയത്തിനുള്ളിലെ ഗുരുനാനാക്ക് നിവാസിലേക്ക് മാറ്റി.
പഞ്ജാബിലെ കലാപങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ദിര സൈന്യത്തോട് സുവര്‍ണക്ഷേത്രത്തിനുള്ളില്‍ കടന്ന് കലാപകാരികളെ അമര്‍ച്ചചെയ്യാന്‍ ഉത്തരവിട്ടു. സിഖ് മതവിശ്വാസികള്‍ പരിപാവനമായി കരുതുന്ന സുവര്‍ണക്ഷേത്രത്തില്‍ സൈന്യം കടക്കുകയും ക്ഷേത്രത്തിന്റെ ചില ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്ന് അറിയപ്പെട്ട ഈ സൈനീക നീക്കത്തിലും അതിന്റെ പരിണതഫലമായി ഉണ്ടായ സിഖ് പ്രക്ഷോഭങ്ങളിലും 20,000 ത്തോളം നിരപരാധികളായ സിഖ് പൗരന്മാര്‍ കൊല്ലപ്പെട്ടു.
[തിരുത്തുക] ഇന്ദിരയുടെ കൊലപാതകം
ഒക്ടോബര്‍ 31 1984ന് ഇന്ദിര സത്‌വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് പ്രധാനമന്ത്രിയുടെ വസതിയിലെ (1, സഫ്ദര്‍ജംഗ് റോഡ്) ഉദ്യാനത്തില്‍ മരിച്ചു. ബ്രിട്ടീഷ് നടനായ പീറ്റര്‍ ഉസ്റ്റിനോവിന് ഒരു ഡോക്യുമെന്ററിക്കു വേണ്ടി അഭിമുഖം നല്‍കാന്‍ തന്റെ തോട്ടത്തില്‍ കൂടി നടക്കുകയായിരുന്ന ഇന്ദിരയ്ക്ക് വസതി വളപ്പിലെ ഒരു ചെറിയ ഗേറ്റില്‍ കാവല്‍ നിന്നിരുന്ന അംഗരക്ഷകരില്‍നിന്നാണ് വെടിയേറ്റത്. അംഗരക്ഷകരെ അഭിവാദനം ചെയ്യാന്‍ കുനിഞ്ഞ ഇന്ദിരയെ ആട്ടോമാറ്റിക് യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഇന്ദിര ആശുപത്രിയിലേക്കുള്ള മാര്‍ഗ്ഗമദ്ധ്യേ മരണമടഞ്ഞു.
[തിരുത്തുക] സിഖ് വിരുദ്ധ കലാപം
ഇന്ദിരയുടെ മരണം രാജ്യമൊട്ടാകെ സിഖ് വിരുദ്ധ വികാരം ആളിക്കത്തിച്ചു. ഇന്ദിരയുടെ മരണത്തെത്തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ആയിരക്കണക്കിന് ശിഖന്മാര്‍ കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. കേരളത്തിലെ കൊച്ചിയിലും സിഖ് വിരുദ്ധ ആക്രമണങ്ങളുണ്ടായി. ദില്ലിയില്‍ ചില കോണ്ഗ്രസ് നേതാക്കള്‍ തന്നെ കലാപങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും നേതൃത്വവും പ്രോത്സാഹനവും കൊടുത്തു. എങ്കിലും ഇവര്‍ക്കെതിരെയുള്ള കേസുകള്‍ നീണ്ടു നീണ്ടു പോവുകയും പല പ്രതികളും ഇതിനിടയില്‍ സ്വാഭാവിക മരണം അടയുകയും ചെയ്തു. മിക്കവാറും പ്രതികളെല്ലാം തന്നെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കപ്പെട്ടു. ഗവര്‍ണ്മെന്റ് ഈ കലാപങ്ങളെപ്പറ്റി പഠിക്കുവാന്‍ നിയമിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് (2005) രാജ്യത്തിനു സമര്‍പ്പിക്കപ്പെട്ടത്.
ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍ |
---|
ജവഹര്‍ലാല്‍ നെഹ്‌റു • ഗുല്‍സാരിലാല്‍ നന്ദ • ലാല്‍ ബഹാദൂര്‍ ശാസ്ത്രി • ഇന്ദിരാ ഗാന്ധി • മൊറാര്‍ജി ദേശായി • ചരണ്‍ സിംഗ് • രാജീവ് ഗാന്ധി • വി പി സിംഗ് • ചന്ദ്രശേഖര്‍ • പി വി നരസിംഹ റാവു • എ ബി വാജ്‌പേയി • എച്ച് ഡി ദേവഗൌഡ • ഐ കെ ഗുജ്റാള്‍ • മന്മോഹന് സിംഗ് |