കൊടുങ്ങല്ലൂര്‍ ഭരണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഉള്ള ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ ആഘോഷമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നറിയപ്പെടുന്നത്. മീനമാസത്തിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ചുള്ള കാവു തീണ്ടല്‍ എന്നറിയപ്പെടുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് കൂടുതല്‍ പ്രാധാന്യമുള്ളത്. ഒരു കാലത്ത് ദ്രാവിഡക്ഷേത്രമായ കൊടുങ്ങല്ലൂര്‍ കാവ് പില്‍ക്കാലത്ത് ബ്രാഹ്മണമേധാവിത്വത്തില്‍ കീഴിലായപ്പോള്‍ ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയിലെ പെട്ട ജനങ്ങളുടെ കൂടിച്ചേരല്‍ ആണ്‍ ഈ ഉത്സവം.
ഉള്ളടക്കം |
[തിരുത്തുക] പേരിനുപിന്നില്‍
[തിരുത്തുക] ചരിത്രം
ഈ ഉത്സവത്തിനു വരുന്നവരില്‍ അധികവും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ (കടത്തനാടന്‍) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്. ഇന്നും കൊടുങ്ങല്ലൂര്‍ ഭരണി ഈ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉത്സവമാണ്. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങള്‍ക്ക് പിന്നില്‍ എന്ന് ചില ചരിത്രകാരന്മാര്‍ കരുതുന്നു. [1]
[തിരുത്തുക] പ്രത്യേകതകള്‍
കാവുതീണ്ടല്, മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല് മൂടല്, പാലക്കവേലന്‍ എന്ന മുക്കുവന്റെ ചടങ്ങുകള്‍ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളില്‍ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ് പറയുന്നത്.
തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളില്‍) അശ്വതീകാവുതീണ്ടലാണ് എങ്കിലും പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തില്‍ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതല്‍ മീനമാസത്തിലെ അശ്വതിനാള്‍ വരെയുള്ള ദിവസങ്ങളാണ്‍ ആഘോഷങ്ങള്‍ മുഴുവനും. ഇക്കാലയളവില്‍ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൂരവും കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങള്‍ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളില്‍ നിന്നും നിരവധി പേര്‍ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാര്‍ എന്നാണ് വിളിക്കുക.
കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ആശാരിയും തട്ടാനും ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയന്‍ തട്ടാന്‍ എന്നു വിളിക്കുന്ന തട്ടാനുമാണവര്‍. തട്ടാന്‍ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാര്‍ അശുദ്ധിതീര്‍ത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകള്‍ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.
മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാല്‍ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങള്‍ സംഘം ചേര്‍ന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ് അവര്‍ വരിക. വയനാട്, കണ്ണൂര്‍, തലശ്ശേരി, പാലക്കാട് എന്നിവടങ്ങളില്‍ നിന്ന് സംഘമായി കാല്‍നടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ് ഇവര്‍ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവര്‍ക്കും കൊടുങ്ങലൂര്‍ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളില്‍ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തര്‍പ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ് വില്യം ലോഗന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂര്‍വ്വം ക്ഷേത്രോത്സവങ്ങളാണ് ഇത്.
[തിരുത്തുക] കോഴികല്ല് മൂടല്
മീനഭരണിക്ക് പത്തു് ദിവസം മുന്‍പാണ് കോഴിക്കല്ലു മൂടല്‍ എന്ന ചടങ്ങ്. ആദ്യകാലങ്ങളില്‍ നടക്കല്‍ കോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു. ജന്തു ഹിംസ പൊതുക്ഷേത്രങ്ങളില്‍ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ് നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ കോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാല്‍ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിര്‍ത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ.
[തിരുത്തുക] കാവുതീണ്ടല്
ഭരണിനാളിനു തലേദിവസം അശ്വതി നാളില്‍ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടല്‍. അന്ന് ഉച്ചക്ക് പതിനൊന്നുമണിയോടെ ക്ഷേത്രത്തിന്‍റെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരില്‍ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു. ദേവിയുടെവിഗ്രഹത്തില്‍ നിന്ന് ആഭരണങ്ങള്‍ എല്ലാം അഴിച്ചുമാറ്റി വിഗ്രഹത്തില്‍ തൃച്ചന്ദനപ്പൊടി ചാര്‍ത്തുന്നു. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.
ഇതിനുശേഷം നടതുറക്കുമ്പോള്‍ ദര്‍ശനം നടത്തുന്നത് സര്‍വൈശ്വര്യപ്രധാനിയാണ് എന്ന് ഭക്തര്‍ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേര്‍ന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയില്‍കയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടല്‍ ആരംഭിക്കുകയായി. പാലക്കവേലന്‍ എന്ന മുക്കുവനാണ് ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍. പാലക്കവേലന്റെ കയ്യില്‍ നിന്ന് ഇളനീര്‍ വാങ്ങിക്കുടിച്ചശേഷമഅണ് തമ്പുരാന്‍ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയര്‍ത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നില്‍കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകള്‍ മുഴങ്ങുന്ന തരത്തില്‍ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേല്‍ക്കൂരയില്‍ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ് കാവുതീണ്ടല്‍. കാവുതീണ്ടല്‍ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാര്‍ക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ കാവില്‍ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്. അതിന്റെ ഓര്‍മ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയിലെ ചെമ്പ് പലകയില്‍ അടിച്ചുകൊണ്ടാണ് ഈ പ്രദക്ഷിണം വക്കല്‍ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ ക്ഷേത്രനട തുറക്കൂ. ഇതിനെ പൂയത്തന് നാളില്‍ നടതുറപ്പ് എന്നാണ് പറയുക.
കാവുതീണ്ടല്‍ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ് നിവേദ്യമായി നല്‍കുക. പിറ്റേന്ന് മുതല്‍ ഒരോ നേരത്താണ് പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാല്‍ അടികള്‍ കിഴക്കേ നട വഴിയാണ് പൂജ ചെയ്യാനകത്ത് കയറുക.
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] ആധാരസൂചിക
- ↑ വേലായുധന്‍, പണിക്കശ്ശേരി. സഞ്ചാരികള്‍ കണ്ട കേരളം, 2001 (in മലയാളം), കോട്ടയം: കറന്‍റ് ബുക്സ്, 434. ISBN 81-240-1053-6.