See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വൈലോപ്പിള്ളി ശ്രീധരമേനോന്‍ - വിക്കിപീഡിയ

വൈലോപ്പിള്ളി ശ്രീധരമേനോന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍(വൈലോപ്പിള്ളി,1911 മെയ്‌ 21, 1985 ഡിസംബര്‍ 22). എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആണ്‍മക്കള്‍, ശ്രീകുമാര്‍, വിജയകുമാര്‍. 1966-ല്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌.

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട്‌ സ്പര്‍ശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്‍കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട്‌ എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.

മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ്‌ മലയാളിയുടെ ഓര്‍മ്മകളിലേക്ക്‌ സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ടുണ്ട്‌. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക്‌ തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു.

ഉള്ളടക്കം

[തിരുത്തുക] രചനാശൈലി

"ശ്രീ" എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ കവിതകള്‍ പലതും കേരളത്തില്‍ ഒരു ഭാവുകപരിവര്‍ത്തനം സൃഷ്ടിച്ചു. കേരളത്തില്‍ ജന്മിത്തത്തിന്റെ അവസാന പിടിമുറുക്കല്‍, സാമൂഹികവും സാമുദായികവുമായ ഒരു മൂല്യവല്‍ക്കരണ സമയം, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനങ്ങള്‍ തികഞ്ഞലക്ഷ്യത്തോടെ മുന്നോട്ട്‌ കുതിക്കുന്നു. രണ്ട്‌ ലോകമഹായുദ്ധങ്ങള്‍ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ്‌ കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്‌. കാലവും ലോകവും മാറുന്നു എന്നതാണ്‌ വൈലോപ്പിള്ളി കവിതയുടെ ആധാരശില.

വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളില്‍ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവന്‍പിള്ളയുടെയും കാല്‍പ്പനിക പ്രസ്ഥാനങ്ങള്‍ മലയാള കവിതാ രംഗത്തില്‍ വെന്നിക്കൊടി പാറിച്ച്‌ നില്‍ക്കുന്ന അവസരത്തില്‍ അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി യാഥാര്‍ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരില്‍ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, എന്‍.വി. കൃഷ്ണവാര്യര്‍ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലര്‍.

[തിരുത്തുക] ജീവിത യാഥാര്‍ഥ്യബോധം

തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ്‌ കവിയുടെ കവിതകളില്‍ വായിച്ചെടുക്കാം, ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളില്‍ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളില്‍ കാണാന്‍ കഴിയില്ല. യാഥാര്‍ഥ്യബോധത്തില്‍ അടിയുറച്ചിരുന്നതുകൊണ്ട്‌ അക്കവിതകളില്‍ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ്‌കടല്‍ കാക്കകള്‍ എന്ന സമാഹാരത്തിന്റെ അവതാരികയില്‍ പി. എ. വാര്യര്‍ എഴുതിയത്‌. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ്‌ വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതികള്‍ക്ക്‌, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എന്‍. വിജയന്‍ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക്‌ പകര്‍ന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ്‌ കവിക്ക്‌ ജീവിതം. ഇന്നു വിതക്കുന്ന വിത്ത്‌ ലോകത്ത്‌ ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്‌. ഇവിടുത്തെ നാളത്തെ പാട്ട്‌ ഇന്നിന്റെ പാട്ടിന്റെ തുടര്‍ച്ച തന്നെ ആണ്‌.

"കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി

മന്നിലാദിയില്‍ നട്ട വിത്തെല്ലാം
പൊന്നലയലച്ചെത്തുന്നു നോക്കൂ,
പിന്നെയെത്രയോ കൊയ്ത്തുപാടത്തില്‍

ഹാ, വിജിഗീഷു മൃത്യുവിന്നാമോ,

ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍?"
(കന്നിക്കൊയ്ത്ത്‌)

അതുപോലെ തന്നെ മനുഷ്യരും സകല ദുരിതങ്ങളേയും അതിജീവിച്ച്‌ പരാജയപ്പെട്ടും വിജയിച്ചുമൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നാണ്‌ കവി പ്രത്യാശിക്കുന്നത്‌. ദുഃഖത്തിന്റെ എല്ലാ പായല്‍ കറുപ്പിന്റെ മുകളിലും മനോവെളിച്ചത്തിന്റെ നെല്ലിപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നതായി വൈലോപ്പിള്ളി കരുതുന്നു.
സമത്വസുന്ദരമായ ലോകത്തിന്റെ കേരളീയ മിത്തായ ഓണവും വൈലോപ്പിള്ളിയെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്‌. കവിയെന്ന നിലയില്‍ അക്കാലം പുനഃസൃഷ്ടിക്കുകയാണ്‌ തന്റെ ദൌത്യമെന്നും വൈലോപ്പിള്ളി വിശ്വസിച്ചിരുന്നു.

"അത്രയുമല്ല പുരാതന കാഞ്ചന
കാലം പുല്‍കിയ കണ്ണാല്‍ ഭാവിയു-
രുത്തിരിയുന്ന വിദൂരതയിങ്കലു-
മൊരു തിരുവോണം കാണ്മൂ ഞങ്ങള്‍"

(ഓണപ്പാട്ടുകാര്‍)

എന്നാണ്‌ കവി പാടിയിരിക്കുന്നതും.


വൈലോപ്പിള്ളികവിതകളില്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ സാമൂഹ്യശാസ്ത്രത്തില്‍ അടിസ്ഥാനപ്പെട്ടുള്ള ചരിത്രപരത ഇഴചേര്‍ക്കപ്പെട്ടിട്ടുള്ളതായി കാണാന്‍ സാധിക്കും.
ജീവിതത്തില്‍ ഒരിക്കല്‍ ചെയ്ത തെറ്റ്‌ ജീവിതന്ത്യം വരേയും വേട്ടയാടിയേക്കാമെന്നും, അരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെ കുറിച്ചും കവി ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്‌. കവിയുടെ ഏറ്റവും പ്രശസ്തമായ്‌ കൃതികളിലൊന്നായ "മാമ്പഴം" അത്തരത്തിലൊരു കഥയാണല്ലോ പറയുന്നത്‌. മാമ്പൂക്കുല ഒടിച്ചതിന്‌ തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട്‌ "മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല" എന്നു പറഞ്ഞ്‌ "വാനവര്‍ക്കാരോമലായ്‌" പോയ മകനെ ഓര്‍ത്ത്‌

"അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍"

വായനക്കാരുടെയും കണ്ണീരാകുന്നത്‌ കവിയുടെ ആശയങ്ങളുടെ പ്രസക്തിയും വിജയവും കാണിക്കുന്നു.
അതുപോലെ തന്നെ പയര്‍ വറക്കുമ്പോള്‍ കുറഞ്ഞു പോകുമെന്ന പരമാര്‍ഥമറിയാതെ കുഞ്ഞിനെ കൊന്ന ചങ്ങാലി പ്രാവിന്റെ കഥയും മറ്റൊന്നല്ല തെളിയിക്കുന്നത്‌.

"ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേന്‍,

ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-

ലുലകത്തിലെന്തിനു ഞാനിരിപ്പൂ."
(ചങ്ങാലി പ്രാവ്‌)

ശാസ്ത്രത്തേയും പുരോഗതിയേയും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കവി കണ്ടിരുന്നത്‌, പക്ഷെ ശാസ്ത്രത്തിന്റെ വഴിപിഴച്ചപോക്കിനെ കുറിച്ച്‌ അദ്ദേഹം ആകുലപ്പെട്ടിരുന്നു.
മഴപെയ്ത്‌ ഈറനായ ഒരു പ്രഭാതത്തില്‍ തീപ്പട്ടി കത്തിച്ച്‌ ഒരു കാപ്പിപോലും കുടിക്കുവാന്‍ കഴിയാതെയിരുന്ന ഒരു പ്രഭാതത്തില്‍ കവി, ഭാരതം ഒരു അണുശക്തിരാഷ്ട്രം ആയതിനേക്കുറിച്ച്‌

"പാഴ്‌പിട്ടിനാലെ മരുന്നു പുരട്ടിയ

തീപ്പെട്ടി കത്തായ്കിലെന്തു ദോഷം
ആറാമതാമണുശക്തിയായ്‌ത്തീര്‍ന്നെന്റെ
വീറാര്‍ന്ന നാടുജ്ജ്വലിക്കയല്ലീ"

(തീപ്പെട്ടി)

എന്നാണ്‌ വേണ്ടത്ര പുഛത്തോടെ ഓര്‍ത്തത്‌.

നിര്‍ഭയത ആയിരുന്നു കവിയുടെ മുഖമുദ്ര. അടിയന്തിരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂര്‍വ്വം മലയാളികളില്‍ ഒരാളായിരുന്നു വൈലോപ്പിള്ളി. അടിയന്തിരാവസ്ഥയുടെ അച്ചടക്കത്തെ പ്രകീര്‍ത്തിച്ചിട്ട്‌ "എല്ലാമിപ്പോള്‍ ഭദ്രമായി, ബ്രിട്ടീഷുകാര്‍ വാണകാലം പോലെ" എന്നാണ്‌ കവി പരിഹസിച്ചത്‌.
സഹജീവിസ്നേഹവും വൈലോപ്പിള്ളിയില്‍ വേണ്ടുവോളമുണ്ടായിരുന്നു. കവി പ്രകൃതിയെ വര്‍ണ്ണിക്കുന്നതിങ്ങനെയാണ്‌

"ചെറുമീനിണക്കായി സാഗരം തീര്‍പ്പൂമാതാ-

വിരുപൂവിനുവേണ്ടി വസന്തം ചമയ്ക്കുന്നു,
പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നു, മാനിന്‍

വഴിയേ തിരുമണ കസ്തൂരിമണം ചേര്‍പ്പൂ"
(ഉജ്ജ്വല മുഹൂര്‍ത്തം)

സഹ്യന്റെ മകന്‍ എന്ന കവിതയില്‍ മനുഷ്യന്‍ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങള്‍ക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തില്‍ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട്‌ അവനെ ഇണക്കുന്നതിനു മുന്‍പ്‌ അവന്‍ കാട്ടില്‍ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവില്‍ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.

"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-

ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-

സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍"

എന്നാണ്‌ കവിയും സങ്കടം സഹിക്കാതെ പാടിയത്‌.

[തിരുത്തുക] കേരളീയത

കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളില്‍ ഒന്നായിരുന്നു, കൊയ്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വര്‍ണ്ണിക്കുന്ന മറ്റുള്ള കവികളില്‍ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന്‌ പ്രിയങ്കരം.

"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,

ഏതു യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും"

(കയ്പവല്ലരി)

എന്നാണ്‌ കവി ആഗ്രഹിച്ചതു തന്നെ.

"കുടങ്ങളിലിളങ്കള്ളും, കുടയണിപ്പച്ചത്തെങ്ങും,

കുടമെതിര്‍മുലതുള്ളും പെണ്‍കിടാങ്ങളും
ഇടതിങ്ങും കൊച്ചിനാടെ വിടവാങ്ങുന്നിതാ പോകാന്‍
കടലിങ്കള്‍ തമ്പടിച്ചു കഴിയും ഞങ്ങള്‍"
(കടലിലെ കവിതകള്‍)

എന്നാണ്‌ കവി ജന്മനാടിനെ വര്‍ണ്ണിക്കുന്നത്‌.
എങ്കിലും കവി യാഥാര്‍ഥ്യബോധത്തേയും കൈവിടുന്നില്ല,

"അതിഥികള്‍‍ക്കെല്ലാമമരദേശമീ-

ക്കിതവി ഞങ്ങള്‍ക്കു നരകദേശവും
മദിപ്പിക്കും, കനിക്കിനാവുകള്‍ കാട്ടി

കൊതിപ്പിക്കും; പക്ഷെ കൊടുക്കയില്ലവള്‍"

കേരളീയത വൈലോപ്പിള്ളിക്ക്‌ അന്ധവും ഭ്രാന്തവും ആയിരുന്നില്ല എന്നര്‍ഥം.

[തിരുത്തുക] അടിസ്ഥാന വര്‍ഗ്ഗ പക്ഷപാതം

ജന്മിത്തത്തേക്കാളേറെ വൈലോപ്പിള്ളി ചെവികൊടുത്തത്‌ അടിസ്ഥാനവര്‍ഗ്ഗക്കാരുടേയും പണിയാളരുടെയും പ്രശ്നങ്ങള്‍ക്കാണ്‌. വൈലോപ്പിള്ളികവിതകളില്‍ ഏറെ തെളിഞ്ഞു കാണാവുന്ന ഒന്നാണ്‌ അടിസ്ഥാന വര്‍ഗ്ഗ പക്ഷപാതം, കുടിയൊഴിക്കല്‍, കന്നിക്കൊയ്ത്‌, കാക്ക മുതലായ കവിതകളില്‍ കൂടുതലായി ഇതിന്റെ അനുരണനങ്ങള്‍ കാണാന്‍ സാധിക്കും. പുരോഗമനവും മാറ്റവും കവിയെ ഏറ്റവും സ്വാധീനിച്ച രണ്ട്‌ ആശയങ്ങളാണ്‌, അവരണ്ടും അടിസ്ഥാന പരമായി തന്നെ മാര്‍ക്സിയന്‍ ആശയങ്ങളാണ്‌. തൊഴിലാളി വര്‍ഗ്ഗവിപ്ലവം 'സ്നേഹസുന്ദരപാതയിലൂടാകട്ടെ" എന്ന് കുടിയൊഴിക്കലിലൂടെ ആഹ്വാനം ചെയ്തത്‌ ഏറെ പ്രസിദ്ധവുമാണ്‌. തകരുന്ന ജന്മിത്തമേടകളിലിരുന്ന് പുതിയ യുഗത്തെ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്ന കഥാപാത്രങ്ങളെ "യുഗപരിവര്‍ത്തനം", "കുടിയൊഴിക്കല്‍" മുതലായ കൃതികളില്‍ കാണാന്‍ സാധിക്കും. അവരെ കവിയോടു തന്നെ സമരസപ്പെടുത്തി വായിക്കുവാനും കഴിയും.

[തിരുത്തുക] പുരസ്കാരങ്ങളും ബഹുമതികളും

1931 മുതല്‍ പത്തുവര്‍ഷത്തോളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. പു.കാ.സ(പുരോഗമന കലാ സാഹിത്യസംഘം)യുടെ ആദ്യത്തെ സംസ്ഥാനാധ്യക്ഷനായിരുന്നു.
സോവിയറ്റ്‌ ലാന്‍ഡ്‌ നെഹ്രു പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കദമി പുരസ്കാരം,വയലാര്‍ പുരസ്കാരം, എം. പി പോള്‍ പുരസ്കാരം, കല്യാണീ കൃഷ്ണമേനോന്‍ പുരസ്കാരം തുടങ്ങിയവ നേടി.
1968-71 കാലയളവില്‍ കേരള സാഹിത്യ അക്കാദമി അംഗം ആയിരുന്നു.

1985 ഡിസംബര്‍ മാസം 22-ന്‌ അന്തരിച്ചു.

[തിരുത്തുക] കൃതികള്‍

  • കന്നിക്കൊയ്ത്ത് (1947)
  • ശ്രീരേഖ (1950)
  • കുടിയൊഴിയല്‍ (1952)
  • ഓണപ്പാട്ടുകാര്‍ (1952)
  • വിത്തും കൈക്കോട്ടും (1956)
  • കടല്‍ക്കാക്കകള്‍ (1958)
  • കയ്പ്പവല്ലരി (1963)
  • വിട (1970)
  • മകരക്കൊയ്ത്ത് (1980)
  • പച്ചക്കുതിര (1981)
ആശയവിനിമയം
ഇതര ഭാഷകളില്‍


aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -