രവീന്ദ്രന്‍ പട്ടയം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ വ്യാജപട്ടയങ്ങളുടെ[അവലംബം ചേര്‍ക്കേണ്ടതുണ്ട്] ഓമനപ്പേരാണ് രവീന്ദ്രന്‍ പട്ടയം. ദേവികുളം താലൂക്കില്‍ അഡീഷണല്‍ തഹസില്‍ദാരായിരുന്ന എം.ഐ. രവീന്ദ്രന്‍ ഒപ്പിട്ടു നല്‍കിയ പട്ടയങ്ങളെയാണ് ഇങ്ങനെ അറിയപ്പെടുന്നത്.
[തിരുത്തുക] പശ്ചാത്തലം
മൂന്നാര്‍ മേഖലയില്‍ ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് 2007 മെയ് മാസത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഒരു പ്രത്യേക ദൗത്യസംഘത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി നിയോഗിച്ചു. കെ. സുരേഷ്‌കുമാര്‍ ഐ.എ.എസ്, ഋഷിരാജ് സിങ് ഐ.പി.എസ്., രാജു നാരായണസ്വാമി ഐ.എ.എസ്. എന്നിവരായിരുന്നു ഈ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ സുരേഷ്‌കുമാറാണ് രവീന്ദ്രന് പട്ടയം നല്‍കാന്‍ അധികാരമില്ലെന്നും അദ്ദേഹം നല്‍കിയ പട്ടയങ്ങള്‍ വ്യാജമെന്ന ഗണത്തില്‍പെടുത്തണമെന്നും വാദിച്ചത്. എന്നാല്‍ സി.പി.എം., സി.പി.ഐ. കക്ഷികളുടേതുള്‍പ്പെടെയുള്ള പട്ടയങ്ങള്‍ രവീന്ദ്രന്‍ ഒപ്പിട്ടതായതിനാല്‍ അവയ്‌ക്ക് ഭാഗികമായി സാധൂകരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് കോടതിയുടെ വരെ പ്രതികൂലപരാമര്‍ശത്തിനു വഴിതെളിക്കുകയും ചെയ്‌തു. 530 പട്ടയങ്ങളാണു താന്‍ നല്‍കിയതെന്നും ഇവയെല്ലാം നിയമാനുസരണമാണു കൊടുത്തതെന്നും രവീന്ദ്രന്‍ വിശദീകരിക്കുകയുണ്ടായി. എന്നാല്‍ ആയിരക്കണക്കിനു പട്ടയങ്ങള്‍ രവീന്ദ്രന്റെ കള്ളയൊപ്പിട്ട് ദേവികുളം താലൂക്കില്‍ വിതരണം ചെയ്‌തിരുന്നതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്‌തു.
[തിരുത്തുക] പട്ടയവിതരണം
കേരളത്തിലെ സര്‍ക്കാരുകള്‍ പട്ടയവിതരണം പ്രധാന തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കാറുണ്ട്. സര്‍ക്കാര്‍ ഭൂമി വ്യക്തികളുടെ കൈവശത്തിലിരിക്കുന്നത് നിശ്‌ചിത തറവില വാങ്ങി എഴുതിക്കൊടുക്കുക എന്നതു മാത്രമാണ് പട്ടയവിതരണത്തിന്റെ നടപടിക്രമം. എങ്കിലും വിവിധയിടങ്ങളില്‍ നല്‍കുന്ന പട്ടയങ്ങള്‍ക്കു വ്യത്യാസമുണ്ട്.
ഉദാഹരണമായി കാഞ്ഞിരപ്പള്ളിയില്‍ നൂറു വര്‍ഷത്തിലധികമായി ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് ഇപ്പോഴും പട്ടയം നല്‍കുന്നുണ്ട്. എന്നാല്‍ ഉടുമ്പഞ്ചോല താലൂക്കിലാകട്ടെ അമ്പതു വര്‍ഷത്തോളമായി, ഭൂമി കൈവശം വച്ചനുഭവിക്കുന്നവര്‍ക്ക് പട്ടയം കിട്ടുക അത്ര എളുപ്പമല്ല. 1964-ലെ വനസംരക്ഷണനിയമപ്രകാരം ഇത് ചട്ടവിരുദ്ധമാണെന്ന പരാതി സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉടുമ്പഞ്ചോലയില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍ക്കു പിന്നില്‍ സുപ്രീംകോടതിയുടെ അന്തിമവിധിക്കുവിധേയം എന്നൊരു സീല്‍കൂടി കാണും. ഇതുമൂലം ഈ പട്ടയഭൂമികള്‍ വില്‍ക്കാനോ ബാങ്കില്‍ പണയപ്പെടുത്തി വായ്‌പ എടുക്കാനോ കര്‍ഷകര്‍ക്കാകില്ല.
ഇതു പോലെ കണ്ണന്‍ദേവന്‍ ഹില്‍സ് (കെഡിഎച്ച്) വീണ്ടെടുപ്പു ചട്ടപ്രകാരം മൂന്നാറില്‍ പട്ടയം നല്‍കാന്‍ കളക്‌ടര്‍ക്കു മാത്രമാണധികാരം. 1999-ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്താണ് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ ആയിരുന്ന എം.ഐ. രവീന്ദ്രന്‍ പട്ടയങ്ങള്‍ നല്‍കുന്നത്. രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ മൂലമാണ് അഡീഷണല്‍ തഹസീല്‍ദാര്‍ പട്ടയം നല്‍കാന്‍ നിര്‍ബന്ധിതനായതെന്നു കരുതുന്നു.
ദേവികുളം താലൂക്കില്‍ കെഡി.എച്ച് വില്ലേജില്‍ 127 പട്ടയങ്ങളാണ് എം.ഐ.രവീന്ദ്രന്‍ ഒപ്പിട്ടു നല്‍കിയത്. തനിക്ക് പട്ടയം നല്‍കാന്‍ അന്നത്തെ കളക്‌ടറാണ് അധികാരം നല്‍കിയതെന്നു രവീന്ദ്രന്‍ പറയുകയുണ്ടായി. അന്നു കളക്‌ടറായിരുന്ന വി.ആര്‍. പദ്‌മനാഭനെ ഇതുവരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കാനോ, ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരായാനോ സാധിച്ചിട്ടില്ല.
മൂന്നാര്‍ ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ രവീന്ദ്രന്‍ പട്ടയങ്ങളുടെ സാധുത ആദ്യമൊന്നും ചോദ്യം ചെയ്‌പ്പെട്ടിരുന്നില്ല. രവീന്ദ്രന്‍ പട്ടയമനുസരിച്ചുള്ള ഭൂമിയില്‍ പണിത ധന്യശ്രീ റിസോര്‍ട്ട് പൊളിക്കാനൊരുങ്ങിയപ്പോഴാണ് ഈ പ്രശ്നം ഗൗരവമായത്. രവീന്ദ്രന്‍ പട്ടയങ്ങള്‍ ഏറെയും നല്‍കിയിരിക്കുന്നത് അഞ്ചും പത്തും സെന്റിനാണെന്നിരിക്കെ ചെറുകിടക്കാരെ ഒഴിപ്പിക്കരുതെന്ന വാദവുമായി പിന്നീട് പലരും രംഗത്തെത്തി. പക്ഷേ വിസ്‌തീര്‍ണം അഞ്ചു സെന്റാണെങ്കിലും കോടികളുടെ ബഹുനില മന്ദിരം അവിടെ ഉയര്‍ത്തിയാല്‍ മുഖം തിരിച്ചുനില്‍ക്കാനാകില്ലെന്ന നിലപാട് ദൗത്യസംഘത്തലവന്‍ കെ.സുരേഷ്‌കുമാര്‍ കൈക്കൊണ്ടതോടെ ഈ ആവശ്യവും നിലനില്‍ക്കില്ലെന്നു വന്നു.