നവരസങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഒന്‍പത് രസങ്ങള്‍ (ഭാവങ്ങള്‍) ആണ് നവരസങ്ങള്‍. നവരസങ്ങള്‍:
- ശൃംഗാരം
- കരുണം
- വീരം
- രൌദ്രം
- ഹാസ്യം
- ഭയാനകം
- ബീഭത്സം
- അത്ഭുതം
- ശാന്തം
ശൃംഗാരഹാസ്യകരുണ: രൗദ്രവീരഭയാനക:
ബീഭല്‍സാത്ഭുതശാന്താച്യേ ത്യേ ത്യേ നവരസാസ്മൃത: |
ഇന്ത്യന്‍ നൃത്തരൂപങ്ങളായ കൂടിയാട്ടം, ഭരതനാട്യം, കഥകളി തുടങ്ങിയവയില്‍ രസാഭിനയം നവരസങ്ങളെ ആസ്പദമാക്കിയാണ്. പല മുഖഭാവങ്ങളിലൂടെയും കൈമുദ്രകളിലൂടെയും നവരസങ്ങള്‍ പല ഭാവങ്ങളും അവതരിപ്പിക്കുന്നു.
നവരസങ്ങളെ അതിന്റെ ഏറ്റവും പാരമ്യത്തില്‍ അഭിനയിച്ച് ഭലിപ്പിക്കുന്നതിന് നാട്യാചാര്യ പത്മശ്രീ മാണി മാധവ ചാക്യാര്‍ക്ക് സവിശേഷമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നവരസാഭിനയങ്ങള്‍ സംഗീത നാടക അക്കാദമി ശേഖരത്തിലും ലോകമെമ്പാടും പല കാഴ്ചബംഗ്ലാവുകളിലും സൂക്ഷിച്ചുവയ്ച്ചിരിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ശൃംഗാരം
നായികാനായകന്മാര്‍ക്ക് പരസ്പരമുണ്ടാകുന്ന അനുരാഗമാണ് രതി. രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. പരസ്പരാകര്‍ഷണത്തിന് ഹേതുവായിത്തീരുന്ന സൌന്ദര്യം, സൌശീല്യം തുടങ്ങിയ ഗുണങ്ങളാണ് രതി എന്ന സ്ഥായിഭാവത്തിന് ആലംബം. വസന്തം, ഉദ്യാനം, പൂനിലാവ്, തുടങ്ങിയ സാഹചര്യങ്ങള്‍ ഉദ്ദീപനമായി തീരുമ്പോള്‍ വിഭാവം, കടാക്ഷം, മന്ദഹാസം, പുരികങ്ങളുടെ ചലനം, മധുരഭാഷണം, സുന്ദരവിലാസങ്ങള്‍ എന്നീ ബാഹ്യപ്രകടനങ്ങള്‍ അനുഭാവങ്ങള്‍. ആലസ്യവും, ജുഗുപ്സയും, ഔഗ്രവും ഒഴികെയുള്ള മുപ്പത് സഞ്ചാരിഭാവങ്ങള്‍ ശൃംഗാരാഭിനയത്തില്‍ പ്രയോഗിക്കാം.
യൌവനയുക്തകളായ സ്ത്രീകള്‍ക്ക് ശരീരത്തിലും മുഖത്തും വികാരങ്ങള്‍ സ്ഫുരിക്കുന്നതിനെ നായികാലങ്കാരങ്ങള്‍ എന്ന് ഭരതന്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഈ അലങ്കാരങ്ങള്‍ ഭാവങ്ങളെയും രസങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭാവം,ഹാവം,ഹേല എന്ന് അവയങ്ങളിലുണ്ടാകുന്ന മൂന്ന് തരം ശൃംഗാരചേഷ്ടകളാണ്,ആദ്യത്തെ മൂന്ന് നായികാലങ്കാരങ്ങള്‍. അഭിനയത്തിലൂടെ ശരീരത്തില്‍ തന്നെ ഭാവത്തെ പ്രകാശിപ്പിക്കുന്നത് ഭാവം. ഭാവത്തിന്‍ കൂടുതല്‍ മിഴിവ് ഉണ്ടാക്കുന്നത് ഹാവം. ഹാവം കൂടുതല്‍ സ്പഷ്ടമാകുന്നതാണ് ഹേല. സ്വഭാവജന്യങ്ങളായ ലീല,വിലാസം,വിച്ഛിത്തി,വിഭ്രമം,കിലികിഞ്ചിതം,മോട്ടായിതം,കുട്ടമിതം,ബിംബോകം,ലളിതം,വിഹൃതം എന്ന് പത്ത് തരം ശൃംഗാരചേഷ്ടകളെ നായികാലങ്കാരത്തില്‍ തിരിച്ചിട്ടുണ്ട്. വാക്ക്,പ്രവൃത്തി,അലങ്കാരങ്ങള്‍ എന്നിവയിലൂടെ പ്രിയനെ അനുകരിക്കുന്നതാണ് ലീല. അംഗചലനങ്ങള്‍ മധുരവും ലളിതവുമാക്കുന്നത് വിലാസം. വേഷഭൂഷാദികള്‍ അശ്രദ്ധയോടെ കുറച്ചെ ധരിച്ചിട്ടുള്ളുവെങ്കിലും കൂടുതല്‍ ശോഭയുണ്ടാക്കുന്നതാണ് വിച്ഛിത്തി. മദം,അനുരാഗം,ഹര്‍ഷം എന്നിവ നിമിത്തം വാക്കിലും പ്രവൃത്തിയിലും മറ്റും മാറ്റം വന്നുപോകുന്നതാണ് വിഭ്രമം. പലതരം വികാരം ഒന്നിച്ചുണ്ടാകുന്നത് കിലികിഞ്ചിതം. പ്രിയന്റെ കഥകള്‍ കേള്‍ക്കുമ്പോഴും ഹൃദ്യമായ വാക്കും പ്രവൃത്തിയും കാണുമ്പോഴും തന്നോടുള്ള കാമുകന്റെ അനുരാഗത്തെപറ്റി ചിന്തിക്കുമ്പോഴും ഉണ്ടാകുന്ന വികാരപ്രകടനം മോട്ടായിതം. കാമുകന്‍ തന്റെ കേശസ്തനാദികള്‍ ഗ്രഹിക്കുമ്പോള്‍ ഹര്‍ഷസംഭ്രമങ്ങള്‍ നിമിത്തം സുഖവും ദു:ഖവും പ്രകടിപ്പിക്കുന്നതാണ് കുട്ടമിതം. ഇഷ്ടമുള്ളത് കിട്ടികഴിയുമ്പോള്‍ ഉണ്ടാവുന്ന അഹങ്കാരം നിമിത്തം അനാദരവ് ഉണ്ടാകുന്നത് ബിംബോകം. സൌകുമാര്യമുള്ള അംഗവിക്ഷേപം ലളിതം. പറയാന്‍ അറയ്ക്കുന്നത് വിഹൃതം.
അയത്നജാലങ്കാരങ്ങള്‍ എന്ന പേരില്‍ ഏഴ് ശൃംഗാരചേഷ്ടകളുണ്ട്. ശോഭ,കാന്തി,ദീപ്തി,മാധുര്യം,ധൈര്യം,പ്രാഗത്ഭ്യം,ഔദാര്യം എന്നീ വികാരപ്രകടനങ്ങളാനിവ. രൂപയൌവനലാവണ്യങ്ങള്‍ ഉപഭോഗം നിമിത്തം പുഷ്ട്യെ പ്രാപിച്ചിട്ടുള്ളത് ശോഭ. കാമവികാരം പൂര്‍ത്തിയാകുമ്പോഴുണ്ടാകുന്ന ശോഭതന്നെ കാന്തി. കാന്തി വര്‍ദ്ധിക്കുമ്പോള്‍ ദീപ്തി. ദീപ്തവും ലളിതവുമായ ഏതൊരവസ്ഥയിലും മധുരമായി പ്രവര്‍ത്തിക്കുന്നത് മാധുര്യം. വളരെ തഞ്ചമായ പെരുമാറ്റം ഏതവസ്ഥയിലും ഉണ്ടായിരിക്കുന്നത് ധൈര്യം. കാമകലാപ്രയോഗത്തില്‍ പ്രാഗത്ഭ്യം കാണിക്കുന്നത്തന്നെ പ്രാഗത്ഭ്യം എന്ന അയത്നജാലങ്കാരം. ഇതില്‍ നിന്ന് ശൃംഗാരം നവരസങ്ങളുടെ രാജാവ് എന്നു മനസ്സിലാക്കാം.
[തിരുത്തുക] കരുണം
ശോകമാണ് കരുണത്തിന്റെ സ്ഥായി. പലതരം വ്യസനങ്ങള്‍ കരുണത്തിന് കാരണമാകാം. അതൊക്കെ ഈ രസത്തിന്റെ വിഭാവങ്ങളാണ്. കണ്ണീരൊഴുക്കല്‍,നെടുവീര്‍പ്പ്,ഗദ്ഗദം തുടങ്ങിയവയാണ് അനുഭാവങ്ങള്‍. നിര്‍വേദം ഗ്ലാനി,ചിന്ത തുടങ്ങി മിക്ക സഞ്ചാരിഭാവങ്ങളും കരുണത്തിന് ആവശ്യമുണ്ട്.
കണ്ണിന്‍റെ പോളകള്‍ രണ്ടും ചുവട്ടിലേക്കു വീണും വിറച്ചുമിരിക്കും. കൃഷ്ണമണികള്‍ മന്ദഗതിയിലായും ബലഹീനമായും കണ്ണീറോടുകൂടി സഞ്ചരിക്കും. ദൃഷ്ടികള്‍ മൂക്കിന്‍റെ അഗ്രത്തോട് ചേര്‍ന്നിരിക്കും. പുരികങ്ങള്‍ക്ക് പാതനം നേരിടും. കഴുത്ത് ഒരു ഭാഗത്ത് ചെരിഞ്ഞതായും മാറ് കീഴ്പ്പോട്ടും മേൽപ്പോട്ടും വിറയോടുകൂടിയതായും കാണപ്പെടും.
[തിരുത്തുക] വീരം
വീരത്തിന്റെ സ്ഥായി ഉത്സാഹം. ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്. ഈ രസം ഉണ്ടാകുന്നതിനുള്ള വിഭാവങ്ങള്‍ കൂസലില്ലായ്മ,മടിയില്ലായ്മ,വിനയം,ബലം,പരാക്രമം,ശക്തി,പ്രതാപം,പ്രഭാവം എന്നിവയാണ്. കുലുക്കമില്ലായ്മ,കരളുറപ്പ്,ഉശിര്,ത്യാഗസന്നദ്ധത എന്നീ അനുഭാവങ്ങളിലൂടെയ്യാണ് അഭിനയികേണ്ടത്. ധൃതി,മതി,ഗര്‍വ്വം,ആവേശം,ഉഗ്രത,അമര്‍ഷം തുടങ്ങിയവ സഞ്ചാരിഭാവങ്ങള്‍.
ഇതിന്‍ കണ്ണിന്‍റെ മധ്യം നല്ലതു പോലെ വിടര്‍ന്നും കൃഷ്ണമണികള്‍ പുറത്തേക്ക് തള്ളിയും, രണ്ട് പോളകളും നീളത്തിലുമായിരിക്കും. കവിള്‍തടം പൊങ്ങിയും, ചുണ്ടും പല്ലും സ്വാഭാവികനിലയിലും ശിരസ്സ് സമനിലയില്‍ നിര്‍ത്തിയുമായിരിക്കും. പുരികവും മൂക്കും സ്വാഭാവികമായിരിക്കും. നോട്ടങ്ങള്‍ വളരെ ശക്തിയുള്ളതായിരിക്കും.
[തിരുത്തുക] രൌദ്രം
രൌദ്രത്തിന്റെ സ്ഥായി ക്രോധം. അധിക്ഷേപിക്കുക,അവമാനിക്കുക,ഉപദ്രവിക്കുക,ചീത്തവിളിക്കുക,കൊല്ലാന്‍ ശ്രമിക്കുക തുടങ്ങിയ ക്രോധപ്രവൃത്തികളായ വിഭാവങ്ങള്‍ മൂലം രൌദ്രം ഉണ്ടാകുന്നു. അടി,ഇടി,യുദ്ധം തുടങ്ങിയ കര്‍മങ്ങള്‍,കണ്ണ് ചുമപ്പിക്കുക,അഹങ്കരിക്കുക,കൈ തിരുമ്മുക തുടങ്ങി നിരവധി അനുഭാവങ്ങളിലൂടെ രൌദ്രം അഭിനയിക്കുന്നു. കൂസലില്ലായ്മ,ഉത്സാഹം,അമര്‍ഷം,ആവേഗം,ചപലത,ഉഗ്രത,ഗര്‍വ്വം തുടങ്ങിയവയാണ് സഞ്ചാരിഭാവങ്ങള്‍.
[തിരുത്തുക] ഹാസ്യം
ഹാസ്യത്തിന്റെ സ്ഥായി ഭാവം ഹാസമാണ്. വികൃതമായ രൂപം,വേഷം,സംസാരം മുതലായവയാണ് ഹാസത്തിന് കാരണമായ വിഭാവം. തന്നത്താന്‍ ചിരിക്കുന്നത് ആത്മസ്ഥവും,അന്യരെ ചിരിപ്പിക്കുന്നത് പരസ്ഥവും. സ്മിതം,ഹസിതം,വിഹസിതം,ഉപഹസിതം,അപഹസിതം,അതിഹസിതം എന്ന് ഹാസ്യം ആറ് തരം. ഉത്തമന്മാര്‍ക്ക് സ്മിതവും ഹസിതവും,മദ്ധ്യമന്മാര്‍ക്ക് വിഹസിതവും ഉപഹസിതവും,അധമന്മാര്‍ക്ക് അപഹസിതവും അതിഹസിതവും യോജിക്കും. കവിള്‍ വികസിച്ച് കടാക്ഷത്തോടെയുള്ള മന്ദഹാസം സ്മിതം. ഹസിതത്തില്‍ പല്ലുകള്‍ കുറേശ്ശ പുറത്ത് കാണിച്ച് ചിരിക്കും. ഉചിതകാലത്തുള്ള മധുരമായ ചിരിയാണ് വിഹസിതം. മൂക്ക് വിടര്‍ത്തി വക്രദൃഷ്ടിയോടെ തോളും തലയും കുനിച്ച് ചിരിക്കുന്നത് ഉപഹസിതം. അനവസരത്തില്‍ കണ്ണീരോടെ തോളും തലയും ചലിപ്പിച്ച് ചിരിക്കുന്നത് അപഹസിതം. അസഹ്യമായ പൊട്ടിച്ചിരി അതിഹസിതം. അവഹിത്ഥം,ആലസ്യം,നിദ്ര,അസൂയ മുതലായവ സഞ്ചാരിഭാവങ്ങള്‍.
[തിരുത്തുക] ഭയാനകം
ഈ രസത്തിന്റെ ആത്മാവ് ഭയം എന്ന സ്ഥായിഭാവമാണ്. ഹിംസ്രജന്തുക്കളെയോ മറ്റോ കണ്ട് പേടിക്കുക,വിജനതയില്‍ അകപ്പെടുക,സ്വജനങ്ങള്‍ക്കുണ്ടാകുന്ന ആപത്ത് അറിയുക തുടങ്ങിയവ വിഭാവങ്ങള്‍. കൈകാലുകള്‍ വിറച്ചും,മുഖം കറുത്തും,ഒച്ചയടച്ചും മറ്റും ഈ രസം അഭിനയിക്കുന്നു. ശങ്ക,മോഹാലസ്യം,ദൈന്യം,ആവേഗം,ചപലത,ജഡത,ത്രാസം,അപസ്മാരം,മരണം എന്നിവയാണ് സഞ്ചാരിഭാവങ്ങള്‍.
[തിരുത്തുക] ബീഭത്സം
സ്ഥായി ജുഗുപ്സ. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേള്‍ക്കുകയോ ഓര്‍മ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതില്‍നിന്നും ബീഭത്സം ഉണ്ടാകുന്നു. മുഖം വക്രിക്കുക,തുപ്പുക,ഓക്കാനിക്കുക മുതലായ അനുഭാവങ്ങളോടെ അഭിനയിക്കുന്നു. അപസ്മാരം,ഉദ്വേഗം,ആവേഗം,മോഹം,വ്യാധി,മരണം തുടങ്ങിയവ സഞ്ചാരിഭാവങ്ങള്‍.
[തിരുത്തുക] അത്ഭുതം
അത്ഭുതത്തിന്റെ സ്ഥായി വിസ്മയം. ദിവ്യജനദര്‍ശനം,ഇഷ്ടഫലപ്രാപ്തി,മഹത്തായ കാഴ്ചകള്‍ കാണുക,നടക്കാനാകാത്തത് നടക്കുക തുടങ്ങിയവ വിസ്മയം ഉത്ഭവിക്കുന്നതിനുള്ള വിഭാവങ്ങള്‍. കണ്ണിമയ്ക്കാതെ വട്ടം പിടിച്ച് നോക്കുക,പൊട്ടിച്ചിരിക്കുക,സന്തോഷിക്കുക തുടങ്ങിയ അനുഭാവങ്ങളോടെ ഈ രസം അഭിനയിക്കണം. ആവേഗം,സംഭ്രമം,പ്രഹര്‍ഷം,ചപലത,ഉന്മാദം,ധൃതി,ജഡത,പ്രളയം മുതലായവ സഞ്ചാരിഭാവങ്ങള്‍.
ഇതിന്‍ കണ്‍പോളകളുടെ രോമാഗ്രം വളഞ്ഞും കൃഷ്ണമണികള്‍ ആശ്ചര്യത്താല്‍ മയത്തോടുകൂടിയും ദൃഷ്‌ടികള്‍ എല്ലാഭാഗവും നല്ലവണ്ണം പുറത്തേക്കു തള്ളി നില്‍ക്കുന്ന വിധത്തിലുമായിരിക്കണം. പുരികം പൊങ്ങിയും, മൂക്ക് സ്വാഭാവികമായും കവിള്‍തടം വിടര്‍ന്നും, പല്ലും ചുണ്ടും സ്വതവേയുള്ള നിലയിലുമായിരിക്കും.
[തിരുത്തുക] ശാന്തം
‘അഷ്ടാവേവ രസാ നാട്യേ’ എന്നു ഭരതന്‍ നിര്‍വ്വചിച്ചിരുന്നു. ശന്തം എന്ന രസം പിന്നീടുണ്ടായതാകണം. ശമമാണ് ശാന്തരസത്തിന്റെ സ്ഥായി. മോക്ഷദായകമാണ് ശാന്തരസം. തത്വജ്ഞാനമാണ് ശാന്തത്തിന്റെ വിഭാവം. സുഖദു:ഖങ്ങളില്ലാത്ത,രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം. ഇന്ദ്രിയനിഗ്രഹം,അദ്ധ്യാത്മധ്യാനം,ഏകാഗ്രത,ദയ,സന്യാസജീവിതം എന്നീ അനുഭാവങ്ങളിലൂടെ ശാന്തരസം അഭിനയിക്കുന്നു. നിസ്സംഗത്വവും ഭക്തിയും അതനുസരിച്ചുള്ള മുഖഭാവങ്ങളും ശാന്തരസാഭിനയത്തിന്‍ ആവശ്യമാണ്. നിര്‍വ്വെദം,സ്മൃതി,സ്തംഭം തുടങ്ങിയവ സഞ്ചാരിഭാവങ്ങള്‍.
[തിരുത്തുക] പ്രമാണാധാരസൂചി
[തിരുത്തുക] അവലംബം
മാണി മാധവ ചാക്യാര്‍, നാട്യകല്പദ്രുമം (1975), കേരള കലാമണ്ഡലം, ചെറുതുരുത്തി.
മടവൂര്‍ ഭാസിയുടെ “ലഘു ഭരതം”
പി.കെ.വിജയഭാനു രചിച്ച “നൃത്യപ്രകാശിക“-അധ്യായം അഞ്ച്
[തിരുത്തുക] ഇതും കാണുക
- രസം (കല)
- നാട്യശാസ്ത്രം
- സംസ്കൃത സാഹിത്യം
- സംസ്കൃത നാടകവേദി
- മാണി മാധവ ചാക്യാര്‍